മുംബൈ: എൽജിബിടിക്യുഐഎ വിഭാഗത്തിൽപ്പെടുന്നവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവർക്ക് അർഹമായ ആദരവോടെയുള്ള പരിഗണന നൽകണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികതയോ വ്യക്തിത്വമോ നോക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഒന്നിച്ച് ജീവിക്കുന്നതും പരമ്പരാഗത വിവാഹസങ്കൽപ്പവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ പാരമ്പര്യത്തിൽ 'വിവാഹം' എന്നത് കേവലം രണ്ടു വ്യക്തികൾ തമ്മിൽ ജീവിക്കാനുള്ള കരാറല്ല, മറിച്ച് ഒരു കുടുംബം ഉണ്ടാക്കാനും വരുംതലമുറകളെ വളർത്താനുമുള്ള പവിത്രമായ സാമൂഹിക സ്ഥാപനമാണ്.
നിലവിലുള്ള വിവാഹ നിയമങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നതിനെ അദ്ദേഹം എതിർത്തു. നിയമങ്ങളല്ല സമൂഹത്തെ നിർണയിക്കുന്നത്, മറിച്ച് സമൂഹമാണ് നിയമങ്ങളെ ഉണ്ടാക്കുന്നത്. ആവശ്യമായ സാമൂഹിക പക്വതയോ തയ്യാറെടുപ്പോ ഇല്ലാതെ വിവാഹസങ്കൽപ്പങ്ങളിൽ മാറ്റം വരുത്തുന്നത് വലിയ സാമൂഹിക തർക്കങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും വഴിതുറക്കുമെന്ന് മോഹൻ ഭാഗവത് മുന്നറിയിപ്പ് നൽകി.
സ്വവർഗ ദമ്പതികൾക്ക് ഒന്നിച്ചു ജീവിക്കുന്നതിനും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി പരമ്പരാഗത വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിന് പകരം, അവർക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിച്ചു. കൂടാതെ, രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യ പങ്കാളിത്തവും പരിശീലനവും ഉറപ്പാക്കണമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.